പറങ്കിക്കോട്ട ഭാഗം 1
“Unhappy is he to whom the memories of childhood bring only fear and sadness.” -H. P. Lovecraft ഇടിഞ്ഞ് പൊളിഞ്ഞ പറങ്കിക്കോട്ടയുടെ മതിലിൽ സുകുവിനെ തള്ളിക്കേറ്റി. നെറ്റീൽ പൊടിഞ്ഞ വിയർപ്പ് തുടച്ച് ഞാനും പുറകേ വലിഞ്ഞ് കേറി. മതിലിൽ നിന്ന് കാലു ഞാത്തിയിട്ട് ഇരുണ്ടു തുടങ്ങിയ ആകാശത്തിലേക്ക് അങ്ങ് ലയിച്ചിരിക്കുന്ന കോട്ടയിലേക്ക് നോക്കി ഞങ്ങളിരുന്നു. കുറ്റിക്കാട്ടിലൂടെ നൂണ്ടിറങ്ങുന്നതിനിടെ കാരമുള്ളൊടക്കി ഒരഞ്ഞ് ചോരയിറ്റാൻ തുടങ്ങിയ കാലുകളിലെ നീറ്റൽ വകവയ്ക്കാതെ അന്തിക്കാറ്റിന്റെ തലോടലേറ്റ് ഞങ്ങൾ ചിരിച്ചു. സുകൂന് അന്ന് ഏഴ് വയസ്സുണ്ട്. എനിക്ക് എട്ടും. സുകൂന്റെ പല്ലുപോയ മോണകാട്ടിയുള്ള ചിരിയാണു അരിസോണയിലെ തണുപ്പൻ മരുഭൂമിയിൽ മരണം കാത്തു കിടക്കുമ്പോളും എനിക്ക് ഓർമ്മ വന്നത്. ഡോറു തുറന്ന് കരിമ്പടത്തിൽ എന്നേ പൊതിഞ്ഞ് അവരുടെ പിക്ക് അപ്പിൽ രക്ഷപെടുത്തിയ നിയമവിരുദ്ധ കുടിയേറ്റക്കാരൻ ഹുവാനും അയാളുടെ പന്ത്രണ്ട് വയസ്സുള്ള സഹോദരൻ മാർക്കോയും ഞാൻ അവരുടെ ട്രെയിലറിൽ ഇരുന്ന് ഹോട് ചോക്ലേറ്റ് ഊതിക്കുടിച്ചപ്പോൾ സ്പാനീഷ് ചുവയുള്ള ഇംഗ്ലീഷിൽ എന്നോട് ചോദിച്ചു എന്താണ് ‘സുകു’ എന്ന് പറഞ്ഞാലെന്ന്. ...